Select Location
All Locations
State
Region
City / District
സ്‌കൂള്‍ യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന ഹര്‍ജി തള്ളി അലഹാബാദ് ഹൈക്കോടതി

നിശ്ചിത സ്‌കൂള്‍ യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കാന്‍ അനുമതി തേടി ഒരു മുസ്ലീം വിദ്യാര്‍ത്ഥിനി സമര്‍പ്പിച്ച ഹര്‍ജി അലഹബാദ് ഹൈക്കോടതി തള്ളി. ശിരോവസ്ത്രം ധരിക്കുന്നത് ഇസ്ലാമിലെ അനിവാര്യമായ മതപരമായ ആചാരമാണെന്ന് സ്ഥാപിക്കാന്‍ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു.
മതസ്വാതന്ത്ര്യത്തിനുള്ള അവകാശപ്രകാരം സംരക്ഷണം തേടുന്നതിന്, അതൊരു മതപരമായ ആചാരമാണെന്ന് അവകാശപ്പെടുന്നത് മാത്രം പോര എന്ന് കോടതി പറഞ്ഞു. ജസ്റ്റിസ് ജെ.ജെ. മുനീര്‍, ജസ്റ്റിസ് ഇന്ദ്രജിത്ത് ശുക്ല എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. തന്റെ മതപരമായ ആചാരത്തിന്റെ ഭാഗമാണെന്ന് ചൂണ്ടിക്കാട്ടി, സ്‌കൂള്‍ യൂണിഫോമിനൊപ്പം ശിരോവസ്ത്രം ധരിക്കുന്നത് തുടരാന്‍ അനുമതി തേടിയാണ് വിദ്യാര്‍ത്ഥിനി കോടതിയെ സമീപിച്ചത്.
എന്നാല്‍, ഹിജാബ് ധരിക്കുന്നത് ഭരണഘടനയുടെ 25-ാം അനുച്ഛേദപ്രകാരം സംരക്ഷിക്കപ്പെടുന്ന അനിവാര്യമായ മതപരമായ ആചാരമാണെന്ന വാദം കോടതി അംഗീകരിച്ചില്ല. ഇസ്ലാമില്‍ ശിരോവസ്ത്രം ധരിക്കുന്നത് നിര്‍ബന്ധമായ ഒരു ആചാരമാണെന്നും, അത് ചെയ്തില്ലെങ്കില്‍ ഒരാളുടെ വിശ്വാസത്തെ ബാധിക്കുമെന്നും സ്ഥാപിക്കുന്നതിന് മതിയായ മതപരമോ നിയമപരമോ ആയ തെളിവുകളൊന്നും കോടതിക്ക് മുന്നില്‍ ഹാജരാക്കിയിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
'ഭരണഘടനയുടെ 25-ാം അനുച്ഛേദത്തെ അടിസ്ഥാനമാക്കിയുള്ള ഒരു വാദം, അതിനാവശ്യമായ വസ്തുതാപരവും നിയമപരവുമായ അടിത്തറയില്ലാതെ, കേവലം ഒരു അവകാശവാദമെന്ന നിലയില്‍ മാത്രം അംഗീകരിക്കാനാവില്ല. റിട്ട് ഹര്‍ജി പരിശോധിച്ചതില്‍ നിന്ന് വ്യക്തമാകുന്നത്, താന്‍ കുട്ടിക്കാലം മുതലോ അല്ലെങ്കില്‍ ആറാം ക്ലാസില്‍ സ്‌കൂളില്‍ ചേര്‍ന്നതുമുതലോ ഹിജാബ് ധരിക്കുന്നത് ചെയ്യുന്നുണ്ടെന്നല്ലാതെ, അതിനെ സാധൂകരിക്കുന്ന തരത്തിലുള്ള മറ്റ് വാദങ്ങളൊന്നും ഹര്‍ജിക്കാരി ഉന്നയിച്ചിട്ടില്ല,' ബെഞ്ച് നിരീക്ഷിച്ചു.
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഏകീകൃത വസ്ത്രധാരണ രീതി പാലിക്കേണ്ടതിന്റെ പ്രാധാന്യവും ഹൈക്കോടതി എടുത്തു പറഞ്ഞു. സ്‌കൂളിന്റെ വസ്ത്രധാരണ നയം ഏകീകൃതവും വിവേചനരഹിതവും അച്ചടക്കവും സ്ഥാപനത്തിന്റെ സവിശേഷമായ അസ്തിത്വവും നിലനിര്‍ത്താന്‍ ഉദ്ദേശിച്ചുള്ളതുമാകുമ്പോള്‍, വ്യക്തിഗത താല്‍പ്പര്യങ്ങളുടെ അടിസ്ഥാനത്തില്‍ മാറ്റങ്ങള്‍ ആവശ്യപ്പെടാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവകാശമില്ലെന്ന് കോടതി നിരീക്ഷിച്ചു.


One India Malayalam 10 minutes ago
Home Flash News