ഡൽഹിയിൽ കെട്ടിടം തകർന്ന സംഭവത്തിൽ ഡെപ്യൂട്ടി കമ്മീഷണർക്കും 4 ഉദ്യോഗസ്ഥർക്കും സസ്പെൻഷൻ
ഡൽഹിയിൽ സത്യ നികേതൻ കെട്ടിടം തകർന്നുവീണ് അഞ്ച് പേർ മരിച്ച സംഭവത്തിൽ ഡെപ്യൂട്ടി കമ്മീഷണറെയും നാല് ഉദ്യോഗസ്ഥരെയും മുനിസിപ്പൽ കോർപ്പറേഷൻ സസ്പെൻഡ് ചെയ്തു. സൗത്ത് സോണിലെ അഞ്ച് ഉദ്യോഗസ്ഥരെയാണ് സസ്പെൻഡ് ചെയ്തത്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ രക്ഷാപ്രവർത്തനം തുടരുന്നതിനിടെയാണ് എംസിഡിയുടെ നടപടി. അപകടത്തിൽ മരണസംഖ്യ ഉയർന്ന സാഹചര്യത്തിലാണ് കെട്ടിടവുമായി ബന്ധപ്പെട്ട ചുമതലകൾ വഹിച്ചിരുന്ന ഉദ്യോഗസ്ഥർക്കെതിരെയും നടപടി സ്വീകരിച്ചത്.
സസ്പെൻഡ് ചെയ്തവർ
സൗത്ത് സോൺ ഡെപ്യൂട്ടി കമ്മീഷണർ രാകേഷ് കുമാർ
സൗത്ത് സോൺ എസ്ഇ രൺവീർ സിംഗ്
സൗത്ത് സോൺ ബിൽഡിംഗ് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ ലളിത് കുമാർ ഗോയൽ
സൗത്ത് സോൺ ബിൽഡിംഗ് വിഭാഗം അസിസ്റ്റന്റ് എൻജിനീയർ സുനിൽ ചൗഹാൻ
ബിൽഡിംഗ് വിഭാഗം ജൂനിയർ എൻജിനീയർ ആശിഷ് കുമാർ
സൗത്ത് സോണിലെ ഭരണ വിഭാഗത്തിലും എൻജിനീയറിംഗ് വിഭാഗത്തിലും പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി. ബിൽഡിംഗ് വിഭാഗത്തിലെ ഉദ്യോഗസ്ഥരും ഇതിൽ ഉൾപ്പെടുന്നു. തകർന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. 12 പേരെ സ്ഥലത്തുനിന്ന് രക്ഷപ്പെടുത്തിയിട്ടുണ്ട്. ഏഴ് പേർ മരിച്ചതായും ഡൽഹി പൊലീസ് അറിയിച്ചു. അഞ്ച് പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
രണ്ട് എൻഡിആർഎഫ് ടാക്ടിക്കൽ ടീമുകൾ ഫയർ സർവീസിനൊപ്പം സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തിവരികയാണ്. മുഖ്യമന്ത്രി കഴിഞ്ഞ ദിവസം സംഭവസ്ഥലം സന്ദർശിച്ച് ആവശ്യമായ നിർദേശങ്ങൾ നൽകിയിരുന്നു.
അവശിഷ്ടങ്ങൾ ഇപ്പോഴും നീക്കം ചെയ്യാനുള്ളതിനാൽ രക്ഷാപ്രവർത്തനം എത്ര സമയം തുടരുമെന്ന് കൃത്യമായി പറയാനാകില്ലെന്നും എൻഡിആർഎഫ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. അവശിഷ്ടങ്ങൾക്കടിയിൽ എത്ര പേർ കൂടി കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് സംബന്ധിച്ച് കൃത്യമായ കണക്ക് വ്യക്തമല്ല.
അവശിഷ്ടങ്ങൾക്കടിയിൽ ഇനിയും ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് കണ്ടെത്തുന്നതിനും അവരെ പുറത്തെടുക്കുന്നതിനുമുള്ള ശ്രമങ്ങൾ തുടരുകയാണ്.