Select Location
All Locations
State
Region
City / District
വമ്പന്‍ പ്രഖ്യാപനവുമായി ഖത്തര്‍; സൗദി അറേബ്യയുടെ വഴി നീങ്ങുന്നു; അമേരിക്കക്ക് തിരിച്ചടി

അമേരിക്കയുടെ അപ്രമാദിത്തം ജിസിസി മേഖലയില്‍ നഷ്ടമാകുകയാണോ? ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പു വരെ ഗള്‍ഫ് രാജ്യങ്ങള്‍ സുരക്ഷാ കാര്യങ്ങള്‍ക്ക് വേണ്ടി ആശ്രയിച്ചിരുന്നത് അമേരിക്കയെ ആയിരുന്നു. അമേരിക്കയില്‍ നിന്ന് ആയുധം വാങ്ങുക, അമേരിക്കയുമായി പ്രതിരോധ കരാറില്‍ ഒപ്പുവെക്കുക, അമേരിക്കയുടെ സൈനികര്‍ക്ക് സൗകര്യം ഒരുക്കുക തുടങ്ങിയ കാര്യങ്ങള്‍ എല്ലാ ജിസിസി രാജ്യങ്ങളും ചെയ്തിരുന്നു.
എന്നാല്‍ അടുത്ത കാലത്ത് ചിത്രം മാറി. സൗദി അറേബ്യ പാകിസ്താനുമായി പ്രതിരോധ കരാര്‍ ഒപ്പുവെക്കുകയും പാകിസ്താന്റെ സൈനികര്‍ക്ക് സൗദിയില്‍ ക്യാമ്പ് ഒരുക്കുകയും ചെയ്തു. ഈ സഖ്യത്തിലേക്ക് തുര്‍ക്കിയും എത്തി. മൂന്ന് രാജ്യങ്ങളും ഒപ്പുവെച്ച മക്ക കരാര്‍ മേഖലയില്‍ പ്രധാന ചര്‍ച്ചയാണ്. അമേരിക്കയെ മാത്രം ആശ്രയിച്ച് മുന്നോട്ട് പോകാന്‍ സാധിക്കില്ല എന്നാണ് ഇന്ന് ഖത്തര്‍ പറഞ്ഞിരിക്കുന്നത്.
അമേരിക്കന്‍ സൈന്യത്തിന് ക്യാമ്പ് ഒരുക്കിയ രാജ്യമാണ് സൗദി അറേബ്യയും ഖത്തറുമെല്ലാം. മേഖലയുടെ സുരക്ഷയ്ക്ക് എന്ന പേരിലാണ് ഈ സൗകര്യം. എന്നാല്‍ ഇറാനുമായി അമേരിക്ക യുദ്ധം തുടങ്ങിയതോടെ കൂടുതല്‍ പ്രതിസന്ധി നേരിട്ടത് ജിസിസി രാജ്യങ്ങളാണ്. ഇക്കാര്യത്തില്‍ അമേരിക്കക്ക് സുരക്ഷ ഒരുക്കാന്‍ സാധിച്ചില്ല. യുദ്ധം ആറ് മാസം പിന്നിട്ടിട്ടും ഇറാന്റെ ശക്തി ചോര്‍ത്താന്‍ അമേരിക്കക്ക് കഴിഞ്ഞിട്ടുമില്ല.
ഈ സാഹചര്യത്തിലാണ് സൗദി അറേബ്യ തുര്‍ക്കിയുമായും പാകിസ്താനുമായും ചേര്‍ന്ന് പ്രതിരോധ കരാര്‍ ഒപ്പുവച്ചത്. ഇസ്ലാമിക് നാറ്റോയുടെ പിറവിയാണ് ഇവിടെ സംഭവിക്കുന്നത് എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കൂടുതല്‍ രാജ്യങ്ങള്‍ ഈ സഖ്യത്തിന്റെ ഭാഗമാകുമെന്ന റിപ്പോര്‍ട്ടുകളും വന്നു. ഈ വേളയില്‍ കൂടിയാണ് ഖത്തറിന്റെ പ്രതികരണം ശ്രദ്ധേയമാകുന്നത്.
സുരക്ഷയ്ക്ക് വേണ്ടി അമേരിക്കയെ മാത്രം ആശ്രയിച്ച് ഗള്‍ഫ് രാജ്യങ്ങള്‍ക്ക് മുന്നോട്ട് പോകാന്‍ സാധിക്കില്ല എന്നാണ് ഖത്തര്‍ വിദേശകാര്യ വക്താവ് മാജിദ് അല്‍ അന്‍സാരി പറഞ്ഞത്. അബുദാബിയില്‍ ഹിലി ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗള്‍ഫില്‍ അന്താരാഷ്ട്ര സേന ആവശ്യമാണ്. അമേരിക്കയുമായി സഖ്യമുണ്ടെങ്കിലും അത് മതിയാകില്ല. സുരക്ഷാ കാര്യങ്ങളില്‍ സ്വയംപര്യാപ്തത വേണമെന്നും അന്‍സാരി പറഞ്ഞു.
ഇറാന്‍ മേഖലയില്‍ നടത്തുന്ന ആക്രമണങ്ങളെ ഖത്തര്‍ അപലപിച്ചു. ഹോര്‍മുസ് പാത യുദ്ധ ഭൂമിയാക്കുന്നതിലെ ആശങ്കയും ഖത്തര്‍ പങ്കുവച്ചു. കഴിഞ്ഞ വര്‍ഷം ഇസ്രായേല്‍ ഖത്തറില്‍ ആക്രമണം നടത്തി ഹമാസ് നേതാക്കളെയും ഖത്തര്‍ സുരക്ഷാ ഉദ്യോഗസ്ഥനെയും കൊലപ്പെടുത്തിയിരുന്നു. ഈ വേളയില്‍ സഹായവുമായി ആദ്യമെത്തിയത് പാകിസ്താന്‍ ആയിരുന്നു.
തൊട്ടുപിന്നാലെയാണ് സൗദി അറേബ്യ പാകിസ്താനുമായി പ്രതിരോധ കരാറുണ്ടാക്കിയത്. അമേരിക്കയെ ജിസിസി രാജ്യങ്ങള്‍ കൈവിടുന്നു എന്ന പ്രചാരണം ഇത് ശക്തമാക്കി. വൈകാതെ ഖത്തറും പുതിയ സഖ്യത്തില്‍ ചേരുമെന്നാണ് അഭ്യൂഹം. മുസ്ലിം രാജ്യങ്ങളിലെ ഏക ആണവ ശക്തിയാണ് പാകിസ്താന്‍. അതുകൊണ്ടുതന്നെ മേഖലയില്‍ സുരക്ഷ വാഗ്ദാനം ചെയ്ത് കരുത്ത് വര്‍ധിപ്പിക്കാനാണ് പാകിസ്താന്റെ ശ്രമം.


News18Kerala 44 minutes ago
Home Flash News