മായാനദിയിലെ അപ്പുവായി മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ഐശ്വര്യ ലക്ഷ്മി. താരത്തിൻ്റെ ശക്തമായ നിലപാടുകൾക്ക് പലപ്പോഴും കൈയ്യടി ലഭിച്ചിട്ടുണ്ട്. മലയാളത്തിൽ മാത്രമല്ല നിലവിൽ തമിഴിലും തെലുങ്കിലുമെല്ലാം ഐശ്വര്യ തിളങ്ങുന്നുണ്ട്.
ഡോക്ടർ കരിയർ ഉപേക്ഷിച്ച് സിനിമയിലെത്തിയ താരം കൂടിയാണ് ഐശ്വര്യ. എന്നാൽ അവരുടെ മാതാപിതാക്കൾ നടിയുടെ തീരുമാനത്തെ ഇപ്പോഴും അംഗീകരിക്കുന്നില്ല. മാതാപിതാക്കളുടെ മോഹങ്ങളെയും പ്രതീക്ഷകളെയും അപ്പാടെ തകർത്തെറിഞ്ഞുകൊണ്ട് മകൾ അഭിനയ രംഗത്തേക്ക് കടന്നുവന്നത് അവർക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നുവെന്ന് പറയുകയാണ് സംവിധായകൻ ആലപ്പി അഷ്റഫ്. അദ്ദേഹം നടിയെ കുറിച്ച് പങ്കുവെച്ച വാക്കുകൾ ഇങ്ങനെ
'മലയാള സിനിമയിലെ അപൂർവ്വം ചില നടിമാർ മറ്റുള്ള നടിമാരിൽ നിന്നും വളരെ വ്യത്യസ്തമായി വേറിട്ട പാതയിലൂടെ സഞ്ചരിക്കാറുണ്ട്, അവരുടെ നിഗമനങ്ങളും ചിന്താഗതികളും ഒക്കെ സോഷ്യൽ മീഡിയയിലൂടെ വന്നു പറയുകയും അത് ചർച്ച ചെയ്യപ്പെടുകയും ചെയ്യാറുണ്ട്. സൈക്കോളജിയിൽ ബിരുധം നേടിയ ലെന സ്പിരിച്വാലിറ്റിയിലൂടെയാണ് സഞ്ചരിക്കുന്നതെങ്കിൽ വൈദ്യശാസ്ത്രത്തിൽ ബിരുദമെടുത്ത ഐശ്വര്യ ലക്ഷ്മി സൈക്കോളജിക്കൽ തെറാപ്പിയിലൂടെയാണ് തന്റെ പല കാര്യങ്ങൾക്കും പരിഹാരം തേടുന്നത്. ലെന പൂർവ്വജന്മത്തെകുറിച്ചും മരിച്ച ആത്മാക്കളോടൊക്കെ സംസാരിക്കാറുണ്ട് എന്നൊക്കെ പറയുമ്പോൾ ഐശ്വര്യ ലക്ഷ്മി നമുക്കും നമുക്കൊപ്പം ജീവിക്കുന്നവർക്കും എങ്ങനെ സമാധാനമായി ജീവിക്കാം എന്നതിനെകുറിച്ചാണ് പറയുന്നത്.
ഐശ്വര്യ ലക്ഷ്മി മലയാളത്തിൽ മാത്രമല്ല തമിഴ് തെലുങ്ക് മുതലായ ഭാഷകളിലും പ്രശസ്തയാണ് .അതുകൊണ്ടുതന്നെ അവരുടെ വിവിധ വീക്ഷണത്തെ കുറിച്ചുള്ള വാദഗതികൾ പലതും അവിടങ്ങളിലെ സോഷ്യൽ മീഡിയയിലും വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്. തമിഴ് ചാനലുകളിൽ ഐശ്വര്യ ലക്ഷ്മി കൊടുക്കുന്ന ഓരോ അഭിമുഖങ്ങളുടെയും അടിയിൽ വരുന്ന കമന്റുകളിൽ 99 ശതമാനവും അവർക്ക് അഭിനന്ദനങ്ങളും ബഹുമാനവും നൽകി അവരെ പുകഴ്ത്തികൊണ്ടുള്ള കമന്റുകളാണ്. അതിൽ വലിയൊരു വിഭാഗം ആൾക്കാരുടെയും അഭിപ്രായം അവർ ഒരു ജീനിയസ് ആണെന്നാണ് യഎന്നാൽ മലയാള സോഷ്യൽ മീഡിയയിൽ ഉടനീളം അവരെ കുറ്റം പറഞ്ഞും വിമർശിച്ചും കൊണ്ടുള്ള വേദനിപ്പിക്കുന്ന കമന്റുകളാണ് കൂടുതലും.
ഗവൺമെൻറ് ഉദ്യോഗസ്ഥരായ മാതാപിതാക്കളുടെ ഏക മകളാണ് ഐശ്വര്യ ലക്ഷ്മി എന്ന ഈ തിരുവനന്തപുരത്തുകാരി. പഠിക്കാൻ മിടുമിടുക്കിയായിരുന്ന തങ്ങളുടെ മകളെ ഒരു ഡോക്ടറായി കാണുവാനാണ് അവർ ആഗ്രഹിച്ചിരുന്നത്. തന്നെയുമല്ല ഒരു ഡോക്ടറെ കൊണ്ട് തന്നെ വിവാഹവും കഴിപ്പിച്ച് കുടുംബവും കുട്ടികളും ഒക്കെയായി ജീവിക്കുന്നത് കാണാൻ അവർ ഒത്തിരി മോഹിച്ചിരുന്നു. എന്നാൽ എംബിബിഎസ് കഴിഞ്ഞ് ഹൗസ് സർജൻസി ചെയ്തുകൊണ്ടിരിക്കുമ്പോൾ തന്നെ ഐശ്വര്യ മോഡലിങ്ങിലേക്ക് തിരിഞ്ഞു. അതിലൂടെയാണ് അവർ സിനിമയിലേക്കും കടന്നുവരുന്നത്. മാതാപിതാക്കളുടെ മോഹങ്ങളെയും പ്രതീക്ഷകളെയും അപ്പാടെ തകർത്തെറിഞ്ഞുകൊണ്ട് മകൾ അഭിനയ രംഗത്തേക്ക് കടന്നുവന്നത് അവർക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു.
ഐശ്വര്യലക്ഷ്മിയുടെ ആദ്യ ചിത്രമായ ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന ചിത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. എന്നാൽ രണ്ടാമത്തെ ചിത്രമായ മായാ നദിയിലൂടെ ഐശ്വര്യ ലക്ഷ്മി ഏറെ ശ്രദ്ധി ക്കപ്പെടുകയാണ് ഉണ്ടായത്. ലൈംഗികത കൈകാര്യം ചെയ്ത രീതിക്ക് ഏറെ പ്രശംസ പിടിച്ചു പറ്റിയ ചിത്രം കൂടിയായിരുന്നു ഇത്. ഇതിൽ ടൊവീനോയും ഐശ്വര്യയും തമ്മിൽ ഒരു ഇന്റിമസി സീൻ ഉണ്ട്. വളരെ ഇഴുകിചേർന്നുള്ള ലിപ് ലോക്ക് ഉൾപ്പെടെയുള്ള ഒരു രംഗമായിരുന്നു അത്. ഐശ്വര്യ പറയുന്നുണ്ട് ഈ രംഗങ്ങൾ കണ്ട തന്റെ മാതാപിതാക്കൾ ഏറെനാൾ തന്നോട് മിണ്ടാതിരുന്നിട്ടുണ്ടെന്ന്. തന്നെയുമല്ല ഹേമ കമ്മിറ്റി റിപ്പോർട്ട് പൊതുമധ്യത്തിൽ ചർച്ചയായപ്പോൾ തന്റെ മാതാപിതാക്കൾ ഏറെ ഭയന്നിരുന്നു എന്നും ഐശ്വര്യ ലക്ഷ്മി പറയുന്നു. അവരുടെ അടുത്ത ഒരു ബന്ധു എന്നോട് പറയുകയുണ്ടായി മകളുടെ കല്യാണ ആവശ്യത്തിനായി മാതാപിതാക്കൾ ഒരു കിലോ സ്വർണം ഉൾപ്പെടെ എല്ലാം അവൾക്കായി കരുതിയിരുന്നു എന്ന്.
ഇന്ന് നിരവധി കോടികൾ ഐശ്വര്യ സിനിമയിൽ നിന്നും സമ്പാദിച്ചിട്ടുണ്ടെങ്കിലും ഒരു ചില്ലിക്കാശ് പോലും ആ മാതാപിതാക്കൾ തങ്ങളുടെ ആവശ്യങ്ങൾക്കായി മകളിൽ നിന്നും കൈപ്പറ്റിയിട്ടില്ല. ഐശ്വര്യ പറയുന്നു തന്റെ ആഗ്രഹം കൊണ്ട് അമ്മക്ക് ഒരു സാരി വാങ്ങി കൊടുത്തത് പോലും അമ്മ നിരസിച്ചു എന്ന്. മകൾ എത്രത്തോളം സിനിമയെ സ്നേഹിക്കുന്നുണ്ടോ അത്രത്തോളം തന്നെ ആ മാതാപിതാക്കൾ തങ്ങളുടെ സ്വപ്നങ്ങൾ തകർത്തെറിഞ്ഞ സിനിമയെ വെറുക്കുന്നുണ്ടെന്ന് വേണം കരുതാൻ .71 വയസ്സ് പിന്നിട്ട പിതാവിനെയും 66 വയസ്സ് പിന്നിട്ട മാതാവിനെയും ഇനി തിരുത്തി ചിന്തിപ്പിക്കുക എന്നത് അസാധ്യമാണെന്നാണ് ഐശ്വര്യ പറയുന്നത്. പുതുതലമുറയിലെ മാറ്റത്തിന്റെ പ്രതീകമാണ് ഐശ്വര്യ, ആ മാറ്റം ഉൾക്കൊള്ളാൻ മാതാപിതാക്കൾക്ക് കഴിയുന്നില്ല എന്നതാകാം', അദ്ദേഹം പറഞ്ഞു
LIVE