വിദേശത്ത് ഇന്ത്യക്കാർ സുരക്ഷിതരല്ലേ? അഞ്ച് വർഷത്തിനിടെ ആക്രമണങ്ങൾ കൂടിയത് ഏഴിരട്ടി; പട്ടികയിൽ യു.എസും യുകെയും യു.എഇയും മുന്നിൽ
രാജ്യസഭയിൽ വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം, വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാർക്കെതിരായ ആക്രമണങ്ങൾ അഞ്ച് വർഷത്തിനിടെ ഏഴിരട്ടിയോളം വർധിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകൾ 2021-ലെ 15-ൽ നിന്ന് 2025 ആയപ്പോഴേക്കും 104 ആയി ഉയർന്നു.
36 രാജ്യങ്ങളെ ഉൾപ്പെടുത്തി തയ്യാറാക്കിയ കണക്കുകൾ പ്രകാരം യുണൈറ്റഡ് സ്റ്റേറ്റ്സ്, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, യുണൈറ്റഡ് കിങ്ഡം, കാനഡ എന്നിവിടങ്ങളിൽ ഇന്ത്യക്കാർക്ക് നേരെ വലിയ തോതിൽ ആക്രമണങ്ങൾ നടന്നിട്ടുണ്ട്. 2021 നും 2025 നും ഇടയിൽ ഇന്ത്യക്കാർക്കെതിരായ അതിക്രമങ്ങളുടെ ആകെ 302 സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
അഞ്ച് വർഷത്തിനിടയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ആക്രമണങ്ങളുടെ എണ്ണം ക്രമാനുഗതമായി വർധിച്ചു. 2021-ൽ 15 കേസുകളും, തുടർന്ന് 2022-ൽ 31-ഉം, 2023-ൽ 67-ഉം, 2024-ൽ 85-ഉം കേസുകൾ റിപ്പോർട്ട് ചെയ്തു. 2025 ആയപ്പോഴേക്കും ഈ കണക്ക് 104 ആയി വർധിച്ചു.
അഞ്ച് വർഷത്തിനിടയിൽ ഏറ്റവും കൂടുതൽ കേസുകൾ രേഖപ്പെടുത്തിയത് യു.എസിലാണ് (33 ആക്രമണങ്ങൾ). 32 കേസുകളുമായി യു.ഇ.ഇയും, 31 കേസുകളുമായി യുകെയുമാണ് തൊട്ടുപിന്നിൽ. കാനഡയിൽ 30-ഉം, അയർലണ്ടിൽ 24-ഉം, റഷ്യയിൽ 23-ഉം, ജർമ്മനിയിൽ 19-ഉം കേസുകൾ റിപ്പോർട്ട് ചെയ്തു.
യു.എസിൽ 2021-ൽ ഒരു ആക്രമണവും, 2022-ൽ ആറും, 2023-ൽ ഒന്നും, 2024-ൽ 11-ഉം, 2025-ൽ 14-ഉം കേസുകൾ രേഖപ്പെടുത്തി.
യു.എ.ഇയിൽ 2021-ൽ മൂന്നും, 2022-ൽ നാലും, 2023-ൽ ഏഴും, 2024-ൽ ആറും, 2025-ൽ 12 കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടു.